കൊടുവള്ളി: പരിശീലകരോ പ്രോത്സാഹനമോ ഇല്ലാതെ സ്വപ്രയത്‌നം കൊണ്ട് പുനൂര്‍ പുഴയില്‍ നീന്തി പഠിച്ച ബാലന്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ശ്രദ്ധേയനാകുന്നു. കൊടുവള്ളി ബസ് സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ പാലക്കുറ്റി കുണ്ടച്ചാലില്‍ കെ.സി.ജയന്റെയും രജിതയുടെയും മകനായ കെ.സി.വിഷ്ണു (14) ആണ് സംസ്ഥാന ജില്ലാ നീന്തല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെ്ചു് ശ്രദ്ധേയനാകുന്നത്.

കൊടുവള്ളി സബ് ജില്ലാ നീന്തല്‍ മത്സരത്തില്‍ ബാക്ക് സ്‌ട്രോക്ക്, ബ്രെസ്റ്റ് സ്‌ട്രോക്ക് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിഷ്ണു ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും സംസ്ഥാന തലത്തില്‍ കേരളത്തിലെ മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ നീന്തല്‍ താരങ്ങളോട് മസരിച്ച് മികച്ച പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു.

തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ജയന് മകന് മികച്ച പരിശീലനം ലഭ്യമാക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിഷ്ണു കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്രോത്സഹനവും മികച്ച പരിശീലനവും ലഭിച്ചാല്‍ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിഷ്ണുവും കുടുംബവും.

നീന്തലിനു പുറമെ മികച്ച ഫുട്‌ബോള്‍ താരം കൂടിയാണ് വിഷ്ണു. കൊടുവള്ളി ബ്ലോക്ക് പൈക്ക ഫുട്‌ബോള്‍ മത്സരത്തില്‍ കൊടുവള്ളി നഗരസഭാ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന വിഷ്ണു കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സഞ്ച് ജുനിയര്‍ ടീമിന്റെയും ഗോള്‍കീപ്പറാണ്. ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ് ക്ലബിലൂടെയാണ് ഫുട്‌ബോള്‍ പരിശീലിക്കുന്നത്. (കെ.സി.ജയന്‍- ഫോണ്‍: 9946218383)