ഗര്‍ഭിണിയാണെന്ന സംശയത്തില്‍ 17കാരന്‍ കാമുകിയെ തലയക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. വിശാഖപട്ടണത്താണ് ദാരുണമായ സംഭവം. കേസില്‍ കാമുകനായ 17കാരനൊപ്പം രണ്ട് പ്രായപൂര്‍ത്തിയായ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൈദരാബാദ്: ഗര്‍ഭിണിയാണെന്ന സംശയത്തില്‍ 17കാരന്‍ കാമുകിയെ തലയക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. വിശാഖപട്ടണത്താണ് ദാരുണമായ സംഭവം. കേസില്‍ കാമുകനായ 17കാരനൊപ്പം രണ്ട് പ്രായപൂര്‍ത്തിയായ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

16കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നവംബര്‍ ഏഴിന് വീട്ടില്‍ നിന്നും കാണാതായതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകന്‍ പിടിയിലാകുന്നതും കൊലപാതക വാര്‍ത്ത പുറത്തുവരുന്നതും. പ്രതികള്‍ മൂന്നുപേരും പെണ്‍കുട്ടിയുടെ സമീപവാസികളാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി 17കാരന്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം താന്‍ ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടി കാമുകനോട് പറഞ്ഞു. ചില ഗുളികകളും മരുന്നുകളും കഴിക്കാന്‍ കാമുകന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. ഇതോടെ ആളുകള്‍ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടോര്‍ത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 

നവംബര്‍ ഏഴിന് വൈകിട്ടോടെ കളിസ്ഥലത്ത് വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെത്തിയതും അവളെ തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് തീകൊളുത്തിയെങ്കിലും പൂര്‍ണമായും കത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. 17കാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.