പെണ്‍കുട്ടികളെ പറ്റിച്ച് പണം തട്ടലും ആഡംബര ബൈക്ക് മോഷണവും 20കാരന്‍ അറസ്റ്റില്‍
ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ ഇരുപതുകാരൻ കൊച്ചിയിൽ അറസ്റ്റിൽ. ചേവായൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയായ ഫയാസ് മുബിനെ എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാന്റിലിരിക്കെയാണ് മറ്റൊരു കേസിൽ കൂടി അറസ്റ്റ് ഉണ്ടാകുന്നത്.
കൊച്ചി: ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ ഇരുപതുകാരൻ കൊച്ചിയിൽ അറസ്റ്റിൽ. ചേവായൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയായ ഫയാസ് മുബിനെ എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാന്റിലിരിക്കെയാണ് മറ്റൊരു കേസിൽ കൂടി അറസ്റ്റ് ഉണ്ടാകുന്നത്.
ആഡംബര ഹോട്ടലിലെ ഡിജെ എന്ന് പരിചയപ്പെടുത്തി പെൺകുട്ടികളെ ചൂഷണത്തിനിരയാക്കിയ ഫയാസ് മുബീൻ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഫയാസ് അറസ്റ്റിലായതോടെയായിരുന്നു ഇത്.
അറസ്റ്റിന് പിന്നാലെ കൂടുതൽ പെൺകുട്ടികള്‍ ഫയാസിനെതിരെ പരാതിയുമായി രംഗത്തെത്തി. പെൺകുട്ടികളിൽ നിന്ന് വാങ്ങുന്ന പണം ആഡംബരജീവിതം നയിക്കാനായിരുന്നു ഇരുപതുകാരൻ വിനിയോഗിച്ചത്.
കേസിൽ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിലെ യാർഡിൽ നിന്ന് ഫയാസ് ആഡംബര ബൈക്ക് മോഷ്ടിച്ചുവെന്നും പൊലീസ് കണ്ടെത്തി.തുടർന്ന് യാർഡ് ഉടമ എളമക്കര പൊലീസിൽ നൽകിയ പരാതിയിലാണ് ഇപ്പോള് അറസ്റ്റുണ്ടായത്.
റിമാന്റിലായിരുന്ന പ്രതിയെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇടപ്പള്ളിയിൽ എത്തിച്ച് തെളിവെടുത്തു. ചോദ്യം ചെയ്യലിൽ മോഷണത്തിന് ഒരാളുടെ കൂടി പിന്തുണയുണ്ടെന്ന് ഫയാസ് സമ്മതിച്ചിട്ടുണ്ട്.ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.