എൻഡോസൾഫാൻ: ദുരിത ബാധിതരുടെ പട്ടികയിൽ 287 പേരെ കൂടി ഉള്‍പ്പെടുത്തും
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ പുതുതായി 287 പേരെ കൂടി ഉൾപ്പെടുത്തി. ദുരിത ബാധിതരായ 608 പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുവാനും എൻഡോ സൾഫാൻ സെൽ യോഗത്തിൽ തീരുമാനമായി. അതിനിടെ അർഹരായവരെ പട്ടികയിൽ ചേർത്തില്ലെന്ന ആരോപണവും ശക്തമായി.
കഴിഞ്ഞ ഏപ്രിലിൽ കാസർഗോഡ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നാണ് ദുരിതബാധിതരെ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയ 287 പേരാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്. നിലവിൽ 5209 അംഗങ്ങൾ ദുരിത ബാധിത പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് 5490 ആയി ഉയരും.
പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത 608 പേര്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. അതേസമയം അർഹതപ്പെട്ട പലരും അന്തിമ പട്ടികയിൽ നിന്നും തഴയപ്പെട്ടതായും ആക്ഷേപം ഉയർന്നു. എൻഡോസൾഫാൻ ദുരിതബാധിതരെ മുഴുവൻ ബിപിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി നടപടി സ്വീകരിക്കാനും സെൽ യോഗം തീരുമാനിച്ചു.