കൊട്ടാരക്കരയില്‍ 14കാരനെ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ റിമാന്റിൽ
ഒൻപതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെ റിമാന്റ് ചെയ്തു.
കൊട്ടാരക്കര: ഒൻപതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെ റിമാന്റ് ചെയ്തു. പതിനാലുകാരനെ രണ്ടു വർഷത്തിനിടെ വ്യത്യസ്ഥ സമയങ്ങളിൽ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
കൊട്ടാരക്കര പുത്തൂർ സ്വദേശികളായ അനുരാജ്, രഘുനാഥൻ, അനിൽകുമാർ എന്നിവരെയാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. പിതാവ് മരണപ്പെട്ട പതിനാലുകാരനെ രണ്ടു വർഷത്തിനിടെ വ്യത്യസ്ത സമയങ്ങളിൽ പീഡനത്തിനിരയാക്കി വരികയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിതന്നെ ബന്ധുക്കളോട് സംഭവം തുറന്നുപറഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. പോക്സോ നിയമപ്രകാരം മൂന്ന് കേസുകളാണ് ഇവർക്കെതിരേ എടുത്തിട്ടുള്ളത്.
പുത്തൂർ എസ്ഐ ആര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പീഡനത്തിനിരയായ കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.