ഡമാസ്ക്കസ്: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ജീവിതം ദുസ്സഹമായ സിറിയയില്‍ പലരും അഭയാര്‍ത്ഥി ക്യാമ്പിലെ താമസവും മതിയാക്കുന്നു. വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ട പലരും വാഹനങ്ങളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കാത്തിരിക്കുന്നത് മോശം സാഹചര്യമാണെന്ന തിരിച്ചറിവാണ് പലരേയും ഇതിന് പ്രേരിപ്പിക്കുന്നത്.

മൊഹമ്മദ് കവാദര്‍ സിറിയയില്‍ കലാപം ആരംഭിച്ച 2012ന് മുന്‍പ് മറ്റ് പലരേയും പോലെ സമ്പന്നതയിലായിരുന്നു ഇദ്ദേഹത്തിന്‍റെ ജീവിതം. ഡമാസ്കസില്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ വിറ്റ് ജീവിച്ചിരുന്ന ഇദ്ദേഹത്തിന് യുദ്ധം എല്ലാം നഷ്ടപ്പെടുത്തി. 

വീടും സമ്പാദ്യമെല്ലാം കൈമോശം വന്നു. മുന്നില്‍ തെളിഞ്ഞ വഴി കുടുംബത്തോടൊപ്പം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് താമസം മാറുക എന്നതായിരുന്നു. പക്ഷേ അവിടേയും കാത്തിരിക്കുന്നത് മോശം സാഹചര്യമാണെന്ന് മനസ്സിലായതോടെ കവാദര്‍ ഒരു തീരുമാനമെടുത്തു. തന്‍റെ അവസാന സമ്പാദ്യമായ വാനിലേക്ക് ജീവിതം പറിച്ച് നടുക എന്നതായിരുന്നു ആ തീരുമാനം. .

യുദ്ധം മൂലം ചിതറിപ്പോയ 65 ലക്ഷത്തോളം അഭയാര്‍ത്ഥികളില്‍ പത്ത് ലക്ഷത്തോളം പേര്‍ വിവിധ ക്യാന്പുകളിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും മോശം ജീവത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ ജീവിതം തള്ളി നീക്കുകയാണ്.