കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് ലജ്ജിച്ച് തല താഴ്ത്തണമെന്ന് എ കെ ആന്‍റണി

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്കാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കെവിന്‍റെ കൊലപാതകത്തില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തണം. കൊല നടത്തിയ പ്രതികൾ മാത്രമല്ല പരോക്ഷമായി കൂട്ട് നിന്ന പൊലീസുകാരും കൂട്ടുപ്രതികളാണ്. സർക്കാർ സമീപനം ആശങ്കാജനകമാണെന്നും ആന്‍റണി പറഞ്ഞു.

അതേസമയം കെവിന്‍ വധക്കേസില്‍ 14 പേരെ പ്രതികളാക്കിയതായി പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനയുടെ പിതാവ് ചാക്കോയും കേസില്‍ പ്രതിപട്ടികയില്‍ ഉണ്ട്.

കെവിനെ തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നീനയുടെ മാതാപിതാക്കള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ച്ച വരെ കോട്ടയത്തുണ്ടായിരുന്ന ഇവരെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. ഇവര്‍ ഒളിവില്‍ പോയെന്നും പൊലീസ് കസ്റ്റഡിയിലുണ്ടെന്നും അഭ്യൂഹമുണ്ട്.

കേസിലെ മുഖ്യപ്രതിയായ നീനയുടെ സഹോദരന്‍ തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്കും അവിടെ നിന്നും തിരുനല്‍വേലിയിലേക്കും നീങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്താനായി പാല ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെങ്കാശ്ശി, തിരുനല്‍വേലി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.