ദില്ലി: നവംബർ 8ന് ശേഷം രാജ്യവ്യാപകമായി ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ 200 കേസുകൾ രജിസ്റ്റർ ചെയ്തു. ആക്സിസ് ബാങ്കിന്‍റെ അഹമ്മദാബാദ് ശാഖലെ സംശയകരമായ അക്കൗണ്ടുകൾ വഴി 89 കോടി രൂപയുടെ ഇടപാട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ആർബിഐ ഗവർണറോട് നേരിട്ട് ഇന്ന് നേരിട്ട് ഹാജരാകാൻ പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നോട്ട് അസാധുവാക്കിയതിന് ശേഷം ആദായിനികുതി വകുപ്പ് ആക്സിസ് ബാങ്കിന്റെ ദില്ലി, നോയിഡ ശാഖകളിൽ നടത്തിയ റെയ്ഡിൽ വൻതുകയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി അഹമ്മദാബാദിൽ നടത്തിയ റെയ്ഡിൽ സംശയകരമായ 19 അക്കൗണ്ടുകൾ വഴി 89 കോടി രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. 

4 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. കൊടാക് മഹേന്ദ്രബാങ്കിന്‍റെ ദില്ലി ശാഖയിൽ നടത്തിയ പരിശോധനയിൽ 39 കോടി രൂപയുടെ അനധികൃത ഇടപാടും കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു.. 25 കോടിയുടെ അസാധുനോട്ടുകൾ പുതിയനോട്ടുകളാക്കാൻ ശ്രമിക്കുന്നതിനിടെ കൊൽക്കത്തയിലെ വ്യാപാരി പരാസ് മാൽ ലോധ മുംബൈയിൽ ആദായനികുതി വകുപ്പിന്‍റെ കസ്റ്റഡിയിലായി. ഇയാൾക്ക് ഖനിമാഫിയയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. 

മധ്യപ്രദേശിലെ ഛത്തർപൂരിൽ പുതിയ 2000 രൂപയുടെ രണ്ട് ലക്ഷം കള്ളനോട്ട് പിടികൂടി. രണ്ട് പേർ അറസ്റ്റിലായി. ദില്ലി റെയിൽവേ സ്റ്റേഷനിലെ ഒരു യാത്രക്കാരനിൽ നിന്നും 31 ലക്ഷം രൂപയുടെ പഴയ നോട്ടുകളും ഉത്തരാഖണ്ഡിൽ ഒരു കാറിൽ നിന്നും 9 ലക്ഷം രൂപയുടെ പുതിയ നോട്ടും പിടികൂടി.ഇതുവരെ 200ലധികം കേസുകളെടുത്തിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 
കർണ്ണാടകത്തിൽ 7 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസിലും സംസ്ഥാന അഴിമതിവിരുദ്ധസേന പരിശോധന നടത്തുകയാണ്. കർണ്ണാടകത്തിലെ ഹൂബ്ലിയിൽ നിന്നും 29 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ട് പേർ പിടിയിലായി.നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ഇന്ന് വിശദീകരണം നൽകണമെന്ന് ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിനോട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മീറ്റി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാനനിമിഷം മാറ്റിവച്ചു. 

കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ കമ്മീഷനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബംഗളുരുവിൽ ഒരാളെ സുഹൃത്തുകകൾ ചേർന്ന് കൊലപ്പെടുത്തി മൃതദ്ദേഹം കത്തിച്ചു.. ബംഗളുരു ചെനപട്ടണ സ്വദേശി സത്താർ അലിയെയാണ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്... സംഭവത്തിൽ പ്രതികളായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.