അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ക്യാംപസ് ഫ്രണ്ടിനെ രൂക്ഷമായി വിമര്‍ശിച്ച് രാധിക വെമുല

ദില്ലി: മഹാരാജാസ് കോളജ് വിദ്യര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ക്യാംപസ് ഫ്രണ്ടിനെ രൂക്ഷമായി വിമര്‍ശിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. വാര്‍ത്താ പ്രസ്താവനയിലാണ് രാധിക ഇക്കാര്യം അറിയിച്ചത്. അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ തനിക്ക് അതിയായ വേദനയുണ്ട്. താന്‍ തീര്‍ത്തും അസ്വസ്ഥയുമാണ്. ക്യാംപസ് ഫ്രണ്ട് തകര്‍ത്തത് ഒരു ദളിതനായ യുവാവിന്‍റെയും കുടുംബത്തിന്‍റെ പ്രതീക്ഷകളാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ക്യാംപസ് ഫ്രണ്ട് തന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചിരുന്നു. 'നീതിക്കായുള്ള അമ്മയുടെ കരച്ചില്‍' എന്നായിരുന്നു പരിപാടിയുടെ പേര്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നവര്‍ തന്നെ ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരനെ ഇല്ലാതാക്കിയിരിക്കുന്നത് ഏറെ അപലപനീയമാണ്. ആ ചെറുപ്പക്കാരന്‍റെ കൊലപാതകത്തോടുകൂടി മാതൃത്വത്തോടും നീതിയോടും യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് അവര്‍ തെളിയിച്ചുവെന്നും അവര്‍ പറഞ്ഞു.

കേസില്‍ കുറ്റവാളികളായ എല്ലാവര്‍ക്കും മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് സംസ്ഥാന ഗവണ്‍മെന്‍റിനോട് രാധിക ആവശ്യപ്പെട്ടു. അഭിമന്യുവിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് രാധിക വെമുല കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജിലെ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. 15 പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയത്. കേസില്‍ ഏഴോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ പുറത്തു നിന്ന് എത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു.