ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ മുംബെെ അംബോളി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജന്‍ തന്നെ ബലാത്സംഗം ചെയ്തതായി കാണിച്ച് ഒരു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് പൂനെയില്‍ നിന്ന് സജന്‍റെ മൃതദേഹം കണ്ടെത്തിയത്

പൂനെ: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പൊലീസുകാരന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സബ് ഇന്‍സ്പെക്ടറായ സജന്‍ സനാപ് എന്നയാളുടെ മൃതദേഹമാണ് ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ മുംബെെ അംബോളി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജന്‍ തന്നെ ബലാത്സംഗം ചെയ്തതായി കാണിച്ച് ഒരു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു.

ഇതിന് ശേഷമാണ് പൂനെയില്‍ നിന്ന് സജന്‍റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള രാജീവ് ഗാന്ധി ചേരിയില്‍ താമസിക്കുന്നവര്‍ സജന്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതായി കണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിന്‍ വരുന്ന പാതയിലൂടെ രാത്രി ഒമ്പതരയോടെയാണ് ഇവര്‍ സജനെ കണ്ടത്.

ട്രെയിന്‍ വരുമെന്ന മുന്നറിയിപ്പും സജന് ഇവര്‍ നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. എന്നാല്‍ സജന്‍ എന്തിന് പൂനെയില്‍ വന്നുവെന്നുള്ളതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സജനെതിരെ മുപ്പത്തിയാറുകാരിയായ യുവതി ബലാത്സഗം ചെയ്തതായി കാണിച്ച് പരാതി നല്‍കിയതെന്ന് നാഷിക് ഡിസിപി ശ്രീകൃഷ്ണ കോക്കട്ട് പറഞ്ഞു. തന്‍റെ പേരില്‍ കേസ് ഫയല്‍ ചെയ്യുന്നതായി അറിഞ്ഞതോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് സജന്‍ ഇറങ്ങി നടക്കുകയായിരുന്നു.

ഇതിന് ശേഷം ഇയാളെ ആരും കണ്ടിട്ടില്ല. ഇതോടെ കേസ് അന്വേഷണത്തിന് എസിപി എം.ബി. റൗട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തന്നെ പല തവണ സജന്‍ ലെെംഗികമായി ദുരുപയോഗം ചെയ്തതയാണ് യുവതി പരാതി നല്‍കിയത്. കെെവശം യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ അടക്കം ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് മദ്യപിച്ച് വന്ന് ഒരു ദിവസം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.