ആലപ്പുഴയിൽ അതിഥിത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തമിഴ്‌നാട് സ്വദേശി പഴനിവേലിനെ കൊലപ്പെടുത്തിയ കേസിൽ ചേർത്തല തുറവൂർ സ്വദേശി ഉണ്ണികൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.
ആലപ്പുഴ: തമിഴ്‌നാട് സ്വദേശിയായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് കടലൂർ ജില്ലയിൽ വിരുദാചലം താലൂക്കിൽ സാത്തുകുടൽ വില്ലേജിൽ സ്ട്രീറ്റ് കോളനിയിൽ പഴനിവേലിനെ (52) കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. തെങ്ങുകയറ്റ തൊഴിലാളിയായ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കേ നികാരത്തിൽ (നികാരത്തിൽ പുത്തൻതറ) ഉണ്ണികൃഷ്ണനെയാണ് (44) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-2 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
2024 ഓഗസ്റ്റ് അഞ്ചിന് രാത്രി ഏഴരയോടെ തുറവൂർ ക്ഷേത്രത്തിന് വടക്കുവശമുള്ള കടത്തിണ്ണയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പഴനിവേൽ സ്ഥിരമായി കിടന്നുറങ്ങുന്ന കടത്തിണ്ണയാണിത്. ഇവിടെനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് പ്രതി പഴനിവേലിനെ ഉപദ്രവിക്കുകയും തുടർന്ന് തന്റെ സഞ്ചിയിൽ കരുതിയിരുന്ന വെട്ടരിവാളെടുത്ത് കഴുത്തിന് വെട്ടുകയുമായിരുന്നു. സംഭവദിവസം തന്നെ കുത്തിയതോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയമോഹനനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി. സിവിൽ പൊലീസ് ഓഫിസര്‍മാരായ മാത്യു, ആൻസൺ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


