15 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ 

ലക്നൗ: വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ച് കൊന്നു. സ്ത്രീധനത്തിന്‍റെ പേരിലാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 15 ലക്ഷം രൂപ സ്ത്രീധനമായി ഭര്‍ത്താവ് രവികാന്ത് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബുലന്ത്ഷര്‍ നഗരത്തിലാണ് സംഭവം. ഭാര്യയെ വെടിവച്ച് കൊന്ന ശേഷം തന്നെയും ഭാര്യയെയും മോഷ്ടാക്കള്‍ ആക്രമിച്ചുവെന്നും അവര്‍ ഭാര്യയെ വെടിവച്ച് കൊന്നുവെന്നും പൊലീസില്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തതോടെ താന്‍ തന്നെയാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട രവിശങ്കറിന്‍റെ ഭാര്യ ദില്ലി സ്വദേശിയായ പിങ്കിയുടെ വിവാഹത്തിന് കുടുംബം 20 ലക്ഷം രൂപയാണ് മുടക്കിയത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഇയാള്‍ പിങ്കിയെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.