കോഴിക്കോട്: എന്‍സിപി എന്ന ഘടകക്ഷിയുടെ പ്രതിനിധിയാണെങ്കിലും സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമാണ്ഏകെ ശശീന്ദ്രന്‍. അഞ്ച് തവണ നിയമസഭയില്‍ അംഗമായ ഏകെ ശശീന്ദ്രന്‍ ഏറെ പരിചയ സമ്പന്നനായ നിയമസഭാ സാമാജികന്‍ കൂടിയാണ്.

കണ്ണൂര്‍ സ്വദേശിയായ ഏകെ ശശീന്ദ്രന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡണ്ട് - കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഏകെ ആന്‍റണിക്കൊപ്പം നിന്നു. 
പിന്നീട് ഏസി ഷണ്‍മുഖദാസുമായുള്ള അടുപ്പം ഏകെ ശശീന്ദ്രനെ 1982ല്‍ കോണ്‍ഗ്രസ്എസ്സില് എത്തിച്ചു.

99 വരെ കോണ്‍ഗ്രസ് എസ്സില്‍ പ്രവര്‍ത്തിച്ച എകെ ശശീന്ദ്രന്‍ പിന്നീട് എന്‍സിപിയിലെത്തി. എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.1980ലാണ് ഏകെ ശശീന്ദ്രന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. പെരിങ്ങളം മണ്ഡലത്തില്‍ നിന്ന് കെ.ജിമാരാരെ തോല്‍പ്പിച്ചായിരുന്നു അത്.എണ്‍പത്തി രണ്ടില്‍ എടക്കാട് നിന്നുംഎകെ ശശീന്ദ്രന്‍ ജയിച്ചു.

പിന്നീട് രണ്ട് തവണ കണ്ണൂരില്‍ നിന്ന് മത്സരിച്ച് തോറ്റു. 2006ല്‍ ബാലുശേരിയില്‍ നിന്നും 2011ല്‍ എലത്തൂരില്‍ നിന്നും നിയമസഭയിലെത്തി.2016ല്‍ വീണ്ടും എലത്തൂരില്‍ മത്സരിച്ച് ജയിച്ച എകെ ശശീന്ദ്രന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായി. 2016 മെയ് 25നാണ് എകെ ശശീന്ദ്രന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

നിലവില്‍ രണ്ട് എം.എല്‍.എ മാരാണ് എന്‍സിപിക്ക് ഉള്ളത്. അതുകൊണ്ട് തന്നെ എന്‍സിപിയിലെ ഒരുവിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് എകെ.ശശീന്ദ്രന്‍ മന്ത്രി പദത്തിലെത്തിയത്.വിവാദങ്ങളുടെ പേരില്‍ എകെ ശശീന്ദ്രന്‍ മന്ത്രിപദംരാജിവെച്ചൊഴിയുമ്പോള്‍ പിണറായിവിജയന്‍ സര്‍ക്കാറിനെ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. ലൈംഗിക സംഭഷണം സംബന്ധിച്ച് പത്രസമ്മേളനത്തിൽ എങ്ങും തൊടാത്ത മറുപടിയാണ് ശശീന്ദ്രന്‍ നല്‍കിയത്. രാഷ്ട്രീയ അന്തസ് കാക്കുവാനാണ് രാജി എന്ന് പറയുന്ന ശശീന്ദ്രന്‍ ഏത് അന്വേഷണത്തെയും നേരിടും എന്നാണ് പറയുന്നത്.

എന്നാല്‍ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ രണ്ടു മന്ത്രിമാർ വിവാദങ്ങളെത്തുടർന്നു രാജിവച്ചു പുറത്തുപോകേണ്ടണ്ടി വന്നു എന്നതാണ് ഈ സർക്കാരിനു തിരിച്ചടിയായിരിക്കുന്നത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രവാക്യവുമായി തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട വിജയം നേടി സർക്കാരുണ്ടാക്കിയ ഇടതുപക്ഷത്തിനു നിനച്ചിരിക്കാതെ കിട്ടിയ അടിയായി എ.കെ.ശശീന്ദ്രൻ ലൈംഗികവിവാദങ്ങളെത്തുടർന്നു രാജിവയ്ക്കേണ്ടണ്ടിവന്നത്.

സ്ത്രീപീഡനങ്ങൾക്കെതിരേ കേരള സമൂഹത്തിൽ ശക്തമായ പ്രതികരണങ്ങളും ചർച്ചകളുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഒരു മന്ത്രി തന്നെ ഇത്തരമൊരു വിവാദവുമായി ബന്ധപ്പെട്ടു രാജിവയ്ക്കേണ്ടി വന്നത് എന്നതാണ് സർക്കാരിനു ക്ഷീണമായിരിക്കുന്നത്. 

മന്ത്രി ഒരു സ്ത്രീയുമായി നടത്തിയെന്നു പറയുന്ന അശ്ലീലഭാഷണത്തിന്‍റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾത്തന്നെ സംഭവം മന്ത്രിയുടെ രാജിയിലേക്കാണു നീങ്ങുന്നതെന്നു വ്യക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം ഗൗരവമുള്ളതെന്നാണ് പ്രതികരിച്ചത്. ഇതോടെ ന്യായീകരണമോ പിടിച്ചുനിൽക്കാനുള്ള ശ്രമമോ എ.കെ.ശശീന്ദ്രന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.