ലഖ്നൗ: അഖിലേഷ് യാദവ് വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് സൂചന നൽകി സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായംസിംഗ് യാദവ്. അടുത്ത മുഖ്യമന്ത്രിയാരാണെന്ന് പാർട്ടിയിലെ എംഎൽഎമാർ തീരുമാനിക്കുമെന്ന് മുലായംസിംഗ് വ്യക്തമാക്കി.
ആരും പിന്തുണച്ചില്ലെങ്കിൽ ഒറ്റക്ക് പ്രചാരണം നടത്തുമെന്ന് അഖിലേഷ് യാദവ് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖമാണ് മുലായം സിംഗ് യാദവിനെ ചൊടിപ്പിച്ചത്. കുടുംബത്തിൽ അധികാര തർക്കമില്ലെന്നും ആര് അടുത്ത മുഖ്യമന്ത്രിയാകുമെന്നത് പാർട്ടിയിലെ എംഎൽഎമാർ ചേർന്ന് തീരുമാനിക്കുമെന്നും മുലായം വ്യക്തമാക്കി. അഖിലേഷിനെ പാർട്ടി അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കില്ലെന്ന സൂചനയാണ് മുലായം നൽകുന്നത്.
അഖിലേഷ് യാദവിനെ തഴഞ്ഞ് ശിവ്പാൽ യാദവിനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് ശിവ്പാൽ യാദവിനെതിരെ നീങ്ങിയ അഖിലേഷിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുലായം രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിൽ നിന്നും അഖിലേഷിനെ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
