മുന്‍ എംഎല്‍എ ശിവദാസന്‍നായര്‍ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ നാല് പേരെ സഹകരണ സര്‍വ്വീസ് ബോര്‍ഡില്‍ നിന്ന് നിയമിക്കുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഒരാളെ നേരിട്ട് നിയമിക്കാമെന്നാണ് ചട്ടം. ഇത് 1:1 എന്ന അനുപാതത്തില്‍ മാറ്റണമെന്നാണ് കരട് നിര്‍ദ്ദേശം. നേരിട്ടുള്ള നിയമനങ്ങളുടെ പരിധി ഉയര്‍ത്തുന്നത് അഴിമതിക്കും , രാഷ്‌ട്രീയ നിയമനങ്ങള്‍ക്കും സ്വജനപക്ഷപാതത്തിനും വഴിവയ്‌ക്കുമെന്നാണ് പരാതി. 

എഴുത്ത് പരീക്ഷയ്‌ക്ക് 80 മാര്‍ക്കെന്നത് 70 ആക്കി കുറക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. അഭിമുഖ പരീക്ഷയ്‌ക്ക് മുപ്പത് മാര്‍‍ക്കാക്കുന്നതിന് പുറമേ ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥിക്ക് 5ഉം സംഘത്തിന്റെ പ്രവര്‍‍ത്തന മേഖലയില്‍ നിന്നുള്ള ഉദ്യോഗാ‍ര്‍ത്ഥിക്ക് 10ഉം ഗ്രേസ് മാര്‍ക്ക് നല്‍കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സഹകരണ നിയമത്തിലെ വകുപ്പ് 68 A പ്രകാരം നിലവില്‍ DIG റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സഹകരണ വിജിലന്‍സിന്റെ തലപ്പത്തുള്ളത്. സഹകരണ നിയമത്തെപ്പറ്റിയും സംഘം പ്രവര്‍ത്തനങ്ങളെ കുറിച്ചും ധാരണയില്ലാത്ത പൊലീസിന് പകരം സഹകരണ വകുപ്പിലെ അഡിഷണല്‍ രജിസ്ട്രാറെ വിജിലന്‍സിന്റെ ചുമതല ഏല്‍പ്പിക്കണമെന്നാണ് ശിവദാസന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. സഹകരണ മേഖലയിലെ അഴിമതിക്ക് കുടപിടിക്കാനാണ് ഈ ഭേദഗതിയെന്നും പരാതിയുണ്ട്.