പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കും
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 350 സീറ്റുകളുള്ള ബോയിങ് 777 വിമാനം മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രി വൈകി ഡൽഹിയിൽ നിന്ന് ദുബായിലേക്ക് ബോയിങ് 787-9 വിമാനവും, മാർച്ച് നാലിന് പുലർച്ചെ മുംബൈയിൽ നിന്ന് ദുബായിലേക്ക് മറ്റൊരു വിമാനവും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കുന്നതിനായി കൂടുതൽ വലിയ വിമാനങ്ങളാണ് എയർ ഇന്ത്യ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നേരത്തെ നിയന്ത്രിത സർവീസുകൾ തുടങ്ങിയത് മലയാളികൾക്കടക്കം വലിയ ആശ്വാസമായിട്ടുണ്ട്. ഗൾഫ് മേഖലയിൽ നിന്ന് പത്ത് സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങി. ജിദ്ദയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ. മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. വിദേശ വ്യോമയാന അധികൃതരുമായി ബന്ധപ്പെട്ട് യാത്രക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ദില്ലി, കോഴിക്കോട്, കൊച്ചി, മംഗളൂരൂ, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ. എന്നാൽ, എയർ ഇന്ത്യ യുഎഇ സർവീസുകൾ ഇന്ന് കൂടി റദ്ദാക്കിയിട്ടുണ്ട്. യൂറോപ്പ്, കാനഡ, യുഎസ് സർവീസുകൾ വീണ്ടും തുടങ്ങി. തിരിയെത്തിയവർ ആശ്വാസം പങ്കുവെച്ചു.


