അഹമ്മദാബാദ്: ഗുജറാത്തില്‍ സൈനികര്‍ക്കു ലഭിക്കുന്ന മദ്യം പുറത്തു വില്‍ക്കുന്നതായി സൈനികന്റെ വെളിപ്പെടുത്തല്‍. അതിര്‍ത്തിരക്ഷാ സേനയില്‍ ക്ലര്‍ക്കായ നവരതന്‍ ചൗധരിയാണ് മദ്യം പുറത്തു വില്‍ക്കുന്നവെന്ന് ആരോപിക്കുന്നത്. പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ചൗധരി പറയുന്നു. സത്യസന്ധനായ സൈനികന്റെ കടമയാണ് ഞാന്‍ നിര്‍വ്വഹിക്കുന്നത്. അഴിമതിയുടെ തെളിവുകള്‍ സഹിതം ഓരോ തവണ പരാതിപ്പെടുമ്പോഴും എന്നെ ശിക്ഷിക്കുകയാണ് പതിവ്. പരാതിപ്പെട്ടുമ്പോള്‍ സ്ഥലം മാറ്റുകയാണ് ചെയ്യുക-നവരതന്‍ ചൗധരി പറഞ്ഞു.

മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ സൈനികര്‍ക്കു ലഭിക്കുന്ന മദ്യം പുറത്തു വില്‍ക്കുന്നതായാണ് അതിര്‍ത്തി രക്ഷാ സേനയില്‍ ക്ലാര്‍ക്കായ നവരതന്‍ ചൗധരി ആരോപിക്കുന്നത്. ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചൗധരി ആരോപണമുന്നയിക്കുന്നത്. ജനുവരി 26ന് പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പലതവണ പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും ചൗധരി പറയുന്നു.പരാതി നല്‍കുമ്പോള്‍ സ്ഥലം മാറ്റുകയാണ് പതിവെന്നും ജവാന്‍ ആരോപിക്കുന്നു. മദ്യം വില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ചൗധരി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ നവരതന്‍ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്.