ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പായ അര്‍ജന്റീന തകര്‍ന്നടിഞ്ഞത്.

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പായ അര്‍ജന്റീന തകര്‍ന്നടിഞ്ഞത്. ആന്റേ റെബിക്ക്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി തുലാസിലായി. 

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. ഗോള്‍ കീപ്പര്‍ വില്ലി കബല്ലാരോയുടെ മണ്ടത്തരമാണ് ഗോളില്‍ അവസാനിച്ചത്. പന്ത് സ്വീകരിച്ച കബല്ലാരോ മാര്‍കാഡോയ്ക്ക് മറിച്ച് നല്‍കാനുള്ള ശ്രമത്തിനിടെ റെബിക്കിന്റെ കാലിലേക്ക്. ബോക്‌സില്‍ നിന്നുള്ള ഷോട്ട് ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയില്‍.

ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ അര്‍ജന്റീനന്‍ താരങ്ങള്‍ കൂട്ടത്തോടെ എതിര്‍ പോസ്റ്റില്‍. ഇതിനിടെ ക്രിസ്റ്റിയന്‍ പാവോന്‍, ഡിബാല, ഹിഗ്വൊയ്ന്‍ എന്നിവരും കളത്തിലിറങ്ങി. എന്നാല്‍ പ്രതിരോധം മറന്നുള്ള പോരാട്ടത്തില്‍ മുന്‍ ലോകചാംപ്യന്മാര്‍ രണ്ടാം ഗോളും വഴങ്ങി.

80ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് മധ്യനിരതാരം ലൂക്കാ മോഡ്രിച്ചാണ് ഗോള്‍ നേടിയത്. ഓട്ടോമെന്‍ഡിയെ കാഴ്ചക്കാരാക്കി 25 വാര അകലെ നിന്നുള്ള വളഞ്ഞ് പുളഞ്ഞ് പോസ്റ്റിലേക്ക്. ഗോള്‍ കീപ്പര്‍ ഒരു മുഴുനീളെ ഡൈവിങ്ങിന് ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ വര കടന്നു. 

ഇഞ്ചുറി ടൈമില്‍ റാകിടിച്ചിന്റെ അവസാന ഗോളും പിറന്നു. അര്‍ജന്റൈന്‍ പ്രതിരോധത്തിന് സ്‌കൂള്‍ നിലവാരം പോലുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നു റാക്കിടിച്ചിന്റെ ഗോള്‍. റാകിടിച്ചിന്റെ ആദ്യ ഗോള്‍ ശ്രമം ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും പന്ത് കോവാകിച്ചിന്റെ കാലിലേക്ക്. കോവാകിച്ച് വീണ്ടും റാകിടിച്ചിലേക്ക്. ബാഴ്‌സ താരത്തിന്റെ ഷോട്ട് ഗോള്‍വര കടന്നു. പിന്നാലെ അവസാന വിസിലും.