ഷുക്കൂർ കൊലക്കേസ് കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ഹർജി ഇന്ന് തലശ്ശേരി കോടതിയിൽ
സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്. വിചാരണ ഏത് കോടതിയിൽ വേണം എന്ന് തീരുമാനിക്കലാണ് ഇന്നത്തെ ആദ്യ നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിയും കോടതി പരിഗണിക്കും.
ഇരുകൂട്ടർക്കും എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം കോടതി നൽകിയിരുന്നു. പി ജയരാജൻ അടക്കമുള്ള പ്രതികൾ ഇന്ന് ഹാജരാകും. കഴിഞ്ഞ തവണ പി ജയരാജൻ ഹാജരാകാതെ അവധി അപേക്ഷ നൽകിയിരുന്നു. വിചാരണ എറണാകുളത്തേക്ക് മാറ്റിയാൽ പ്രതിഭാഗത്തിന് അത് വലിയ തിരിച്ചടിയാകും.
Read More: ഷുക്കൂറിന്‍റെ കുടുംബം കോടതിയിലേക്ക്: വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യം
സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതിനാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്‍റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്നും ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.
Read More: ഷുക്കൂർ വധക്കേസ്; വിചാരണ കണ്ണൂരിൽ നിന്ന് മാറ്റണമെന്ന് സിബിഐ