അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തസ്തിക നിര്‍ണ്ണയിച്ചപ്പോള്‍ 3982 അധ്യാപകരാണ് അധികം വന്നത്‍. ആറായിരത്തോളം പേര്‍ പുറത്താകുമെന്ന വലിയ ആശങ്ക കുറഞ്ഞെങ്കിലും അധികമുള്ളവരുടെ കാര്യത്തില്‍ പ്രതിസന്ധി ഇതുവരെ ഒഴിഞ്ഞിട്ടില്ല. അധികമുള്ള അധ്യാപകരുടെ ശമ്പളം മുടങ്ങില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ ഉറപ്പ്. അധ്യാപകരുടെ ജോലി നഷ്‌ടപ്പെടുത്തരുതെന്ന് ഇടത് അധ്യാപകസംഘടനകള്‍ മന്ത്രിയോടാവശ്യപ്പെട്ടു കഴിഞ്ഞു. എസ്എസ്എയിലേക്കും ആര്‍‍എംഎസ്എയിലേക്കും അധികം വന്നവരെ പുനര്‍വിന്യസിക്കാമെന്നാണ് ഒരു നിര്‍ദ്ദേശം. ഹെഡ് മാസ്റ്ററെ ക്ലാസ് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ഉത്തരവ് നടപ്പാക്കുമ്പോള്‍ വരുന്ന താല്‍ക്കാലിക ഒഴിവിലും ഇവരെ നിയമിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ഇതിന് തയ്യാറാകുമോ എന്നതാണ് പ്രശ്നം. മാനേജ്മെന്റിന് കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമന നിയന്ത്രണം സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യവും നിലവിലുണ്ട്. രണ്ട് ഒഴിവ് വരുമ്പോള്‍ ഒന്നില്‍ അധികം വരുന്ന അധ്യാപകരെ പുനര്‍വിന്യസിക്കണമന്ന നിര്‍ദ്ദേശവും പാലിക്കാന്‍ മാനേജര്‍മാര്‍ തയ്യാറല്ല. വ്യക്തത വരുത്താന്‍ പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രിക്ക് മേല്‍ അധ്യാപകസംഘടനകളുടെ സമ്മര്‍ദ്ദമുണ്ട്. സര്‍ക്കാറിന്റെ നയപരമായ തീരുമാനം പ്രതീക്ഷിക്കുകയാണ് അധ്യാപകര്‍.