കോളനികളുടെ പ്രാഥമികസൗകര്യങ്ങളോരുക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. ആദ്യ പദ്ധതിയയായ ഹാംലെറ്റിനായി രണ്ടുവര്‍ഷത്തിനിടെ ചിലവഴിച്ചത് 100 കോടി രൂപയെന്നും രേഖകള്‍ പറയുന്നു. വെള്ളമുണ്ടയില്‍ തോണ്ടര്‍നാട്ടിലെ ടൈല്‍സിട്ട് മനോഹരമാക്കിയ പാതയിസൂടെ നടന്നെത്തുന്നത് ഒരു കുറിച്യതറവാട്ടിലേക്കാണ്. 10വീടുകളെങ്കിലുമുള്ള അദിവാസി കോളനിയൊന്നും അവിടെ കണ്ടെത്താനായില്ല. എന്നിട്ടും പണി നടത്തിയതിന് ചിലവ് രണ്ടുകോടി. വീട് ആരുടേതാണെന്ന് അന്വേഷിച്ചപ്പോള്‍ മനസിലായി മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ ബന്ധുവിന്റെ വീട്ടിലേക്കാണ് സര്‍ക്കാര്‍ പണം ചിലവഴിച്ച് വഴിയുണ്ടാക്കിയത്. പി.കെ ജയലക്ഷ്മിയുടെ കെയര്‍ടെയ്‌ക്കര്‍ ആയിരുന്ന സരോജിനിയുടെ വിട്ടിലേക്കുള്ള വഴിയുടെ സ്ഥിതിയും ഇതുതന്നെ. ഇതിനും പണം ചിലവഴിച്ചത് പട്ടികവര്‍ഗ്ഗ ഫണ്ടില്‍നിന്നാണെന്ന് വിവരാവകാശ രേഖകള്‍പറയുന്നു. 60 ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ പണം ചിലഴിച്ച് പണിത മറ്റൊരു വഴി കണ്ടു അതും വേറൊരു കുറിച്യ തറവാട്ടിലേക്ക് തന്നെ. പദ്ധതി പ്രകാരമുള്ള എറ്റവുമധികം പണം ഉപയോഗിച്ചിരിക്കുന്നത് ടൈല്‍സ്‌ പാകാന്‍ മാത്രമാണ്. കോളനികളിലെ മോശം വീടുകള്‍ക്കു മുന്നില്‍ പോലും ‍ടൈല്‍സിട്ട് നടത്തിയ വഞ്ചനയാണ് കാണാനാവുന്നത്. പാകിയിരിക്കുന്നതാവട്ടെ നിലവാരം കുറഞ്ഞ ടൈല്‍സുകകളും‍. പത്തുലക്ഷം രുപയില്‍ താഴെ ചിലവാക്കി പണി തീര്‍ത്തിട്ട് കോടികള്‍ വെട്ടിച്ച ശുദ്ധ തട്ടിപ്പാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാവും.

മറ്റൊരു പദ്ധതിയായ എ.ടി.എസ്‌.പി പ്രകാരം സംസ്ഥാനത്താകമാനം സര്‍ക്കാര്‍ 2014ല്‍ ചിലവിട്ടത് 135.75 കോടിയാണ്. 2015ല്‍ അത് 64.68 കോടിയായി. വിവിധ അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികളാണ് നിര്‍മ്മാണം നടത്തുന്നത്‍. ഏജന്‍സികള്‍ക്ക് പണി തുടങ്ങുന്നതിനു മുമ്പെ പണം കൈമാറുമെന്നും വിവരാകാശ രേഖ പറയുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് വയനാട്ടില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത ഏജന്‍സി. ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മാത്രം 2014ല്‍ മാത്രം 10.55കോടി രുപയുടെ പണി നടന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ എറ്റവുമധികം പണി നടന്നത് വേങ്ങച്ചോല കോളനിയിലാണ്. ഈ കോളനി ഏഷ്യാനെറ്റ് വാര്‍ത്താ സംഘം സന്ദര്‍ശിച്ചു. ‍കോണ്‍ക്രീറ്റ് റോഡും പുതിയ വീടുകളുടെ നിര്‍മ്മാണവും വൈദ്യതീകരണവുമെല്ലാം ഇവിടെ നടത്തിയെന്നാണ് സര്‍ക്കാര്‍ ഫലയുകള്‍ പറയുന്നത്. പക്ഷേ പോക്കി നോക്കിയാല്‍ ഇതൊന്നും അലിടെ കാണാനാവില്ല. 25 ലക്ഷം രൂപയ്ക്ക് പണിതുവെന്ന് രേഖപറയുന്ന കമ്മ്യുണിറ്റി ഹാള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. നാട്ടുകാരോട് ചോദിച്ചു നോക്കിയെങ്കിലും അങ്ങനെയൊന്ന് പണിതിട്ടേയില്ലെന്ന് അവര്‍ പറയുന്നു. ഇതില്‍മാത്രം അഞ്ചുകോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ മറ്റിടങ്ങളിലും കാര്യമായ പ്രവൃത്തികള്‍ നടന്നിട്ടില്ല. കുറച്ച് പണി നടത്തി കൂടുതല്‍ പണം നേടിയെടുക്കുന്ന മാജിക്കാണ് ജില്ലയില്‍ നടക്കുന്നത്.

രണ്ടുവര്‍ഷമായിട്ടും ഒരുപണിയും നടത്താതെ സര്‍ക്കാരില്‍ പണം തട്ടിയെടുക്കുന്ന ഏജന്‍സികള്‍ ഈ പണം എന്താണ് ചെയ്യുന്നതെന്നും ഏഷ്യാനെറ്റ് സംഘം പരിശോധിച്ചു. മാനന്തവാടി ആര്‍.ഡി.ഒ ഓഫീസിന് മുകളില്‍ കെട്ടിപോക്കിയ പുതിയ കെട്ടിടത്തിലാണ് നിര്‍മ്മിതി കേന്ദ്രത്തിന്‍റെ പുതിയ ഓഫീസ്. ഈ കെട്ടിടത്തിന് പോതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറയുന്നു. ജില്ലാ നിര്‍മ്മിത കേന്ദ്രത്തിന്റെ ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ വയനാട്ടില്‍ സജീവമാണ്. മുഴുവനും സര്‍ക്കാര്‍ ചട്ടങ്ങളും ലംഘിച്ച്, ആദിവാസി വികസനഫണ്ടുപയോഗിച്ചാണ് ഇങ്ങനെ സ്ഥാപനം തടിച്ചുകൊഴുക്കുന്നത്. സംസ്ഥാനത്തെ മറ്റുപല ഏജന്‍സികളും ചെയ്യുന്നതും ഇതൊക്കെത്തന്നെ. കോടികള്‍ ചിലവഴിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആദിവാസി കോളനികള്‍ നന്നാകാത്തതിന്റെ കാരണവും ഇതോക്കെയാണ്. ഇത്തരം തട്ടിപ്പുകാരെ കടിഞ്ഞാണിടാനുള്ള ബാധ്യത സര്‍ക്കാറിനില്ലെ?