തിരുവനന്തപുരം: നിയമസഭയിലെ കയാങ്കളി കേസ് ഒത്തുതീർപ്പിലേക്ക്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ മുൻ എംഎൽഎ. വി.ശിവൻകുട്ടി നൽകിയ അപേക്ഷ മുഖ്യമന്ത്രി നിയമവകുപ്പിന് കൈമാറി. കേസ് പിൻവലിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതിപക്ഷ മുന്നറിയിപ്പ്. ബാർ കോഴയിൽ ഉൾപ്പെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള എൽഡിഎഫ് നീക്കം, കേരള നിയമസഭക്ക് വലിയ നാണക്കേടായ സംഭവത്തിലെ കേസും അവസാനിപ്പിക്കുന്നു.
പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറിച്ചിട്ടതിലും മൈക്ക് വലിച്ചറിഞ്ഞതിലുമടക്കം രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കേസ്. വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെടി ജലീൽ, സി.കെ.സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.അജിത്ത് എന്നിവരെ പ്രതിയാക്കി 2016 മാർച്ചിൽ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. പ്രതികളായ എംഎൽഎമാരെ അന്നത്തെ സ്പീക്കർ സ്സപെൻ്റ് ചെയ്തിരുന്നു. അതിനാൽ ഇനി കേസുമായി മുന്നോട്ടുപോകുതെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിൽ ശിവൻകുട്ടിയുടെ ആവശ്യം.
നിയമ ആഭ്യന്തരവകുപ്പുകള്‍ എതിർത്താലും മുഖ്യമന്ത്രിക്ക് കേസ് പിൻവലിക്കാം. പക്ഷെ കേസ് അവസാനിപ്പിക്കേണ്ടത് കോടതിയാണ്. കേസ് തീർക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നിയമനടപടി സ്വീകരിക്കും. കേസ് തീർന്നാലും സർക്കാരിന് ഉണ്ടായ നഷ്ടം ആരു നികത്തുമെന്നതും പ്രധാനമാണ്.
