ജനിച്ചയുടന്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ തെറ്റായി വിധിയെഴുതിയ പിഞ്ചു കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി
ദില്ലി: പ്രസവത്തിനിടെ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ തെറ്റായി വിധി എഴുതിയ പിഞ്ചു കുഞ്ഞ് ആറു ദിവത്തിന് ശേഷം വിധിക്ക് കീഴടങ്ങി. വടക്കന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്സ് ഹോസ്പിറ്റല്‍ അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ് കൈമാറിയ ഇരട്ട കുട്ടികളിലൊരാളാണ് ആറുദിസവത്തിനുശേഷം മരിച്ചത്.
ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവര്‍ക്ക് കൈമാറുകയായിരുന്നു. പെണ്‍കുഞ്ഞ് ജനിക്കും മുമ്പേ മരിച്ചിരുന്നെന്നും ആണ്‍കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കം ബേബി നഴ്സറിയില്‍ വച്ച് മരിച്ചെന്നുമാണ് മാതാപിതാക്കളെ അറിയിച്ചത്. എന്നാല്‍, സംസ്‌കാരച്ചടങ്ങിന് തയ്യാറാകുമ്പോഴാണ് പെട്ടിക്കുള്ളില്‍ ആണ്‍ കുഞ്ഞിന് അനക്കം കണ്ടത്. ഉടന്‍ തന്നെ കശ്മീരി ഗേറ്റ് പ്രദേശത്തുള്ള ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച ഈ കുഞ്ഞ് കഴിഞ്ഞ അഞ്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഇപ്പോഴും മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ഏഴുവയസ്സുകാരി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് പരിശോധിച്ച ഫീസായ 18 ലക്ഷം രൂപയുടെ ബില്‍ അടക്കണം എന്ന് ഹോസ്പിറ്റല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതും സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. ശ്രുശൂഷക്കായി 2,700 ഗ്ലൗസ് ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് 18ലക്ഷം രൂപയുടെ ബില്ല് ഹോസ്പിറ്റല്‍ മാതാപിതാക്കള്‍ നല്‍കിയത്.