1000 ത്തിന്‍റെ 500 ന്‍റെ നോട്ടുകൾ മാറിയെടുക്കാനായി ബാങ്കുകളിൽ നീണ്ട നിര. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടത് അനുകൂല സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം നടത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

തൊടുപുഴയിൽ നടക്കുന്ന സമ്മേളനത്തിൽ ഇതുവരെ എത്തിയത് 375 ലേറെ പ്രതിനിധികൾ. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമ്മേളനം മാറ്റിവെക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ എഐബിഇഎ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. 

ബിജെപി നേതാവ് കെ.സുരേന്ദ്രനും ഫേസ് ബുക്കിലൂടെ ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖർ എത്താമെന്നേറ്റ സമ്മേളനം മാറ്റിവെക്കേണ്ടെന്നായിരുന്നു ബെഫി ഭാരവാഹികളുടെ തീരുമാനം. പ്രതിനിധികൾക്ക് താമസിക്കാനായി ഹോട്ടലുകളിൽ നിരവധി മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും സമ്മേളനം റദ്ദാക്കിയാൽ സംഘടനക്ക് ഭീമമായ നഷ്ടം ഉണ്ടാകുമെന്നുമാണ് ഇവരുടെ വാദം. 

സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം മോദിയോട് ചോദിച്ചിട്ടല്ല, സമ്മേളനം തീരുമാനിച്ചത് എന്ന് പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ട് കൂടുതൽ ബാങ്ക് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രകടനവും സംഘാടകർ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ആരോഗ്യ മന്ത്രി കെ കെ. ശൈലജ ടീച്ചറും സമ്മേളനത്തിൽ പങ്കെടുക്കും.