കോഴിക്കോട്: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസ് ഇല്ലായ്മ ചെയ്യാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായെന്ന് ഭാഗ്യലക്ഷ്മി. വടക്കാഞ്ചേരി പീഡനം കള്ളക്കേസാക്കി മാറ്റാന്‍ ശ്രമം നടന്നെന്നും കോഴിക്കോട്ടെ സാഹിത്യോസ്തവ വേദിയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

സാഹിത്യോത്സവത്തില്‍ സംഘടിപ്പിച്ച കോടതിയില്‍ സ്ത്രീയെന്ന വിഷയത്തിലാണ് വടക്കാഞ്ചേരി പീഡനക്കേസിന്റെ പിന്നാമ്പുറ കഥകള്‍ ഭാഗ്യലക്ഷ്മി വിവരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കള്ളക്കേസാക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഇരയുടെ കടുത്ത നിലപാടും, ഒപ്പം നിന്നവരുടെ ധൈര്യവും അതിനെ ചെറുത്തു. പിന്നീടുണ്ടായത് രാഷ്ട്രീയ ഇടപെടലുകളാണ്. കേസിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള ഇടപെടലുകള്‍ നടന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന് കെ അജിത പറഞ്ഞു. തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതികള്‍ കേസുകള്‍ തള്ളുകയാണെന്നും കെ അജിത വിമര്‍ശിച്ചു.

സംവാദത്തില്‍ പി ഇ ഉഷ, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീതിപീഠം സ്ത്രീയോട് നീതി കാട്ടുന്നുണ്ടോയെന്ന് സമൂഹം ചിന്തിക്കണമെന്നാവശ്യപ്പെട്ടാണ് സംവാദം അവസാനിച്ചത്.