അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി. അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഷെറിൻ പരോളിലായിരുന്നു. പരോള്‍ കാലാവധി 22ാം തീയതി വരെയാണ് ഉണ്ടായിരുന്നത്. എന്നാൽ അതിനിടയിലാണ് ജയിൽ മോചനത്തിനുളള അനുമതി ലഭിക്കുന്നത്. തുടര്‍ന്നാണ് ഇന്ന് കണ്ണൂര്‍ വനിത ജയിലിലേക്ക് അതീവരഹസ്യമായി എത്തിച്ചേര്‍ന്നത്. ഇവര്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നില്ല. ജയിലിലെത്തി ഒപ്പിട്ട് മടങ്ങിയ സമയം മാത്രമാണ് ഇവിടെ ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.
കാരണവരുടെ കൊലപാതകത്തിൽ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താൻ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്കര കാരണവരെ കൊല്ലാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അങ്ങനെയാണ് മരുമകൾ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഷെറിന്‍റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയത് വിവാദമായിരുന്നു.



