തിരുവനന്തപുരം;ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ. ബിസിനസ് ആവശ്യത്തിനായി ബിനോയിക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കി കൊടുത്ത താന്‍ ഒടുവില്‍ കുടുക്കില്‍പ്പെടുകയായിരുന്നുവെന്ന് രാഹുല്‍ കൃഷ്ണ പറയുന്നു. 

ബിനോയ് കോടിയേരി തന്‍റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ബിനീഷിനും ശ്രീജിത്തിനും ബിസിനസ് ചെയ്യാനായാണ് താനും യുഎഇ സ്വദേശിയും കൂടി പണം നല്‍കിയതെന്നും രാഹുല്‍ പറയുന്നു. കേസിലെ മറ്റൊരു പരാതിക്കാരനായ യുഎഇ സ്വദേശിയും താനും കൂടി ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ് ജാസ് ട്രാവല്‍സ്. തങ്ങള്‍ ഇരുവര്‍ക്കും തുല്യപങ്കാളിത്തമുള്ള ഈ കമ്പനി ഈടിന് വച്ചാണ് ബിനോയിക്കും ശ്രീജിത്തിനും പണം കൊടുത്തത്.എന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ ഇവര്‍ വീഴ്ച്ച വരുത്തിയതോടെയാണ് താന്‍ കേസിന് പോകാന്‍ നിര്‍ബന്ധിതനായെന്ന് രാഹുല്‍ പറയുന്നു. 

ഈ ഇടപാടില്‍ വിജയന്‍പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെതിരായാണ് രാഹുല്‍ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്ത് തന്നെ ചതിച്ചെന്നും പതിനേഴ് തവണ ശ്രീജിത്തിന്‍റെ വീട്ടില്‍ പോയിട്ടും പണം കിട്ടിയില്ലെന്നും അവസാനതവണ പോയപ്പോള്‍ തന്നെ കാണാന്‍ പോലും ശ്രീജിത്ത് കൂട്ടാക്കിയില്ലെന്നും രാഹുല്‍ വെളിപ്പെടുത്തുന്നു. 

കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നോ ചോദ്യത്തിന് കൃത്യമായ മറുപടി തരാതിരുന്ന രാഹുല്‍ പക്ഷേ ബിനോയ് കോടിയേരി തന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിനോയിയും രാഹുലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കോടിയേരിക്ക് അറിയാമെന്ന് രാഹുലിന്‍റെ ഭാര്യപിതാവ് രാജേന്ദ്രന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രശ്നത്തില്‍ മധ്യസ്ഥനായാണ് താന്‍ ഇടപെട്ടതെന്നും രാഹുലും താനും കൂടി കോടിയേരിയെ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അവ പരിശോധിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തെന്നാണ് രാജേന്ദ്രന്‍ നായര്‍ പറയുന്നത്. എന്നാല്‍ കോടിയേരിയോ കണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി രാഹുല്‍ ഇപ്പോള്‍ തരുന്നില്ല.