കോട്ടയം: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി ബി ജെ പിയുടെ ചരല്‍കുന്ന് ക്യാംപ് അവസാനിച്ചു. നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ജനുവരി 18ന് കോട്ടയത്ത് ചേരും.

നോട്ട് നിരോധനം, സഹകരണ വിഷയം, റേഷന്‍ പ്രതിസന്ധി, അക്രമ രാഷ്ട്രീയം, തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇടത് – കോണ്‍ഗ്രസ് ആക്രമണത്തിന് മറുപടിയായി സംസ്ഥാനത്ത് നാലു മേഖല ജാഥകള്‍ സംഘടിപ്പിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ജാഥകള്‍ നയിക്കും. അന്ത്യോദയ പദ്ധതിയിലൂടെ ഗ്രാമങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിയ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിച്ച് പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടും.

18ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി 16, 17 തീയതികളില്‍ കോര്‍ കമ്മിറ്റിയും, സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കാത്തതിനാലാണ് ബി ജെ പി നേതാക്കള്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കേണ്ടി വന്നതെന്നും കുമ്മനം പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ തുടങ്ങി സംസ്ഥാന തലം വരെയുള്ള പഠന ശിബിരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, ശൈലീ മാറ്റത്തിലൂടെ പാരിസ്ഥിതിക – ജനകീയ വിഷയങ്ങളേറ്റെടുത്ത്, ജനപിന്തുണ വര്‍ദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.