മഹാരാഷ്ട്ര ബിജെപി മുൻ വക്താവ് ആരതി അരുൺ സ്വാതെക്കാണ് ജഡ്ജിയായി നിയമനം ലഭിച്ചത്.

മുംബൈ: ബിജെപി നേതാവിന് മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമനം. മഹാരാഷ്ട്ര ബിജെപി മുൻ വക്താവ് ആരതി അരുൺ സ്വാതെക്കാണ് ജഡ്ജിയായി നിയമനം ലഭിച്ചത്. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന വനിത അഭിഭാഷകരിൽ ഒരാളാണ് ആരതി. കഴിഞ്ഞ 28ന് ചേർന്ന സുപ്രീംകോടതി കൊളീജിയം യോഗത്തിൽ മുംബൈ ഹൈക്കോടതിയിലെ 3 അഭിഭാഷകരെ ജഡ്ജിമാരായി നിയമിച്ചിരുന്നു. ഇതിൽ ഒരാളാണ് ആരതി.

അതേസമയം ഈ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവിനെ ഹൈക്കോടതി ജഡ്ജി ആക്കുന്നത് കേട്ടുകേഴ്വിയില്ലാത്ത നിയമനം എന്നാണ് എൻസിപി ശരത് പവാർ വിഭാഗത്തിന്റെ പ്രതികരണം. നിയമനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പുനപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആരതി നേരത്തെ ബിജെപി വക്താവാണെന്ന് ബിജെപി പ്രതികരിച്ചിട്ടുണ്ട്. രാജി വെച്ച ശേഷമാണ് നിയമനത്തിനുള്ള അപേക്ഷ നൽകിയത് എന്നും ക്രമം വിട്ട് ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് ബിജെപിയുടെ പ്രതികരണം.