തൊടുപുഴയില്‍ സിപിഎം ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്
അരുണിനെ ആശുപത്രിയിൽ എത്തിച്ച അനുജൻ അഖിൽ ഷാജിയെ സി പി എം പ്രവർത്തകർ ആശുപത്രിയിൽ കയറി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
ഇടുക്കി: തൊടുപുഴയിൽ ബി ജെ പി പ്രവർത്തകർക്ക് നേരെയുണ്ടായ സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ടു പേർക്ക് ഗുരുതര പരിക്ക്. രാത്രി 12 മണിയോടെ യുവമോർച്ച പ്രവർത്തകനായ അണ്ണായിക്കണ്ണം സ്വദേശി അരുൺ ഷാജിയെ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഇയാളുടെ കഴുത്തിന് കുത്തേൽക്കുകയും , കൈ ഒടിയുകയും ചെയ്തു.
അരുണിനെ ആശുപത്രിയിൽ എത്തിച്ച അനുജൻ അഖിൽ ഷാജിയെ സി പി എം പ്രവർത്തകർ ആശുപത്രിയിൽ കയറി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇയാളുടെ താടിയെല്ലിനും കഴുത്തെല്ലിനും പൊട്ടലുണ്ട്. സംഭവത്തിൽ തടസം പിടിക്കാനെത്തിയ അമ്മ മായയ്ക്കും പരിക്കേറ്റു.
സംഭവമറിഞ്ഞ് ആശുപത്രിയിൽ എത്തിയ യുവമോർച്ച നിയോജക മണ്ഡലം സെക്രട്ടറി ശ്രീകാന്ത്, ജില്ലാ സെക്രട്ടറി വിജയകുമാർ എന്നിവരെ ആശുപത്രിക്ക് മുന്നിൽ ഇട്ട് സി പി എം പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ ആശുപത്രിയുടെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്.