'റഫാൽ വില യുപിഎ കാലത്തേക്കാൾ 2.86% കുറവ്'; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ
അടിസ്ഥാന വില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
ദില്ലി: റഫാൽ ഇടപാടിൽ കേന്ദ്രത്തിന് ക്ലീൻചിറ്റുമായി സിഎജി. അടിസ്ഥാന വില യുപിഎ കാലത്തേക്കാളും കുറവെന്നാണ് റിപ്പോർട്ട്. റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ വച്ചു . കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് സഭയിൽ വച്ചത് . വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിൽ ഇല്ല . അടിസ്ഥാനവില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങൾ വേഗത്തിൽ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളിൽ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വിശദമാക്കി. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോൺഗ്രസ്.
രാജ്യസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ 36 പേജുകളിലാണ് റഫാല്‍ പരാമര്‍ശിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കരാറുമായി വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നാണ് കോണ്‍ഗ്രസ് ആരോപണം.