ട്രാന്‍സ്‍ജെന്‍റര്‍ സൗഹൃദമാകാന്‍ സംസ്ഥാനത്തെ കലാലയങ്ങള്‍
എയ്ഡഡ് കോളേജുകളിലെ കോഴ്സുകളിൽ രണ്ട് സീറ്റുകൾ വീതം ട്രാൻസ്ജെൻഡറുകൾക്ക് അനുവദിച്ചതോടെ പൂർണ്ണമായും ട്രാൻസ് സൗഹൃദമാകും സംസ്ഥാനത്തെ ക്യാംപസുകൾ.
കൊച്ചി: സംസ്ഥാനത്തെ കലാലയങ്ങൾ കൂടുതൽ ട്രാൻസ്ജെൻഡർ സൗഹൃദമാകുന്നു. സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയിൽ പ്രത്യേക ക്വാട്ട അനുവദിച്ചതോടെ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ മാത്രം ഏഴ് പേരാണ് പ്രവേശനം നേടിയത്. എയ്ഡഡ് കോളേജുകളിലെ കോഴ്സുകളിൽ രണ്ട് സീറ്റുകൾ വീതം ട്രാൻസ്ജെൻഡറുകൾക്ക് അനുവദിച്ചതോടെ പൂർണ്ണമായും ട്രാൻസ് സൗഹൃദമാകും സംസ്ഥാനത്തെ ക്യാംപസുകൾ. മഹാരാജസ് കോളേജിലെത്തിയ തീർത്ഥയും, ദയയും ആത്മവിശ്വാസത്തിലാണ്.
ശസ്ത്രക്രിയക്ക് മുൻപെ 2013 മുതൽ 16 വരെ ഇക്കണോമിക്സ് വിഭാഗത്തിൽ വിദ്യാർത്ഥിയായിരുന്നു ദയ. എഞ്ചിനീയറിംഗ് ബിരുദമുള്ള തീർത്ഥയും ട്രാൻസ് ആയതിന് ശേഷമാണ് ബിഎ ഇംഗ്ലീഷ് കോഴ്സിന് പ്രവേശനം നേടിയത്. ട്രാൻസ് വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയാണ് അദ്ധ്യാപക വിദ്യാർത്ഥി സമൂഹം വാഗ്ദാനം ചെയ്യുന്നത്.