മൂന്നാറിലെ പൊമ്പിളൈ ഒരുമൈക്കെതിരായ മോശം പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ കത്ത് പരാതിക്കാരമായ ജോര്‍ജ്ജ് വട്ടുകുളത്തിന് ലഭിച്ചു. വട്ടുകുളത്തിന്റെ വീട്ടിലെത്തിയാണ് പോലീസ് കത്ത് കൈമാറിയത്. മണിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ തന്റെ വീട്ടിലെത്തി പോലീസ് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ജോര്‍ജ്ജ് വട്ടുകുളം പരാതിപ്പെട്ടു.

മന്ത്രി മണിയുടെ പ്രസംഗത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവെന്നും കേസ് എടുക്കാന്‍ തക്ക കുറ്റകൃ‍ത്യം നടന്നിട്ടില്ലെന്നുമാണ് ജോര്‍ജ് വട്ടുകുളത്തെ പോലീസ് രേഖാമൂലം അറിയിച്ചത്. മാത്രമല്ലെ കേസ് എടുക്കാനാകില്ലെന്ന് അ‍ഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമ ഉപദേശവും ലഭിച്ചിട്ടുണ്ടെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ കത്തില്‍ പറയുന്നു. മന്ത്രി എം.എം മണിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് വട്ടുകുളം ഇടുക്കി എസ്.പിക്ക് നല്‍കിയ പരാതിയുടെ മറുപടിയാണിതെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാകില്ലെന്ന് പോലീസ് രേഖമൂലം മറുപടി നല്‍കുന്നതും അസാധാരണമാണെന്നും ജോര്‍ജ് വട്ടുകുളം പറഞ്ഞു. ഇന്നലെ മണിക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തന്റെ വസതിയിലെത്തി കുടുംബംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും വട്ടുകുളം പരാതിപ്പെട്ടിട്ടുണ്ട്. ജോർജിന്റെ ഭാര്യയും മക്കളും മാത്രമുള്ളപ്പോൾ വീട്ടിലെത്തിയ സംഘം ഏതാനും പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ വീട് നമ്പർ എഴുതിയെടുത്ത ശേഷം മടങ്ങിയെന്നും ജോർജ് വട്ടുകുളം പറഞ്ഞു. മന്ത്രി എം.എം മണിക്കെതിരെ കേസ് എടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.