കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; വത്തിക്കാൻ കർദ്ദിനാൾ ജോർജ്ജ് പെൽ കുറ്റക്കാരൻ
സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോപ്പ് ഫ്രാൻസിസ് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ജോർജ്ജ് പെല്ലിനെ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയിരിക്കുന്നത്.
സിഡ്നി: ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ കുറ്റക്കാരനെന്ന് കണ്ടെത്തി. കത്തോലിക്കാ സഭയിലെ മുതിർന്ന കർദ്ദിനാളൻമാരിൽ ഒരാളായ ജോർജ്ജ് പെല്ലിനെയാണ് ലൈംഗികചൂഷണ ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെൽ ലൈംഗികമായി പീഡിപ്പിച്ചത്.
1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലിൽ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അൾത്താര ബാലകരെ ജോർജ്ജ് പെൽ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളാണ് ജോർജ്ജ് പെൽ.
കഴിഞ്ഞ വർഷം ഡിസംബർ 11 നാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ വിധിക്കെതിരെ ജോർജ്ജ് അപ്പീൽ സമർപ്പിച്ചതായി അഭിഭാഷകൻ വെളിപ്പെടുത്തി. വത്തിക്കാൻ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. വിധി വന്നതോടെ ഈ പദവിയിൽ നിന്നെല്ലാം ജോർജ്ജിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോപ്പ് ഫ്രാൻസിസ് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ജോർജ്ജ് പെല്ലിനെ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയിരിക്കുന്നത്.