ബാഴ്സിലോന: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുള്ള കാറ്റലോണിയന്‍ അഭിപ്രായ വോട്ടെടുപ്പ് ഇന്ന്. വോട്ടെടുപ്പിനെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തിയ സ്പെയിന്‍ ഭരണകൂടം, കാറ്റലോണിയയിലെ വാര്‍ത്താവിതരണ വിഭാഗത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. 

പോർച്ചുഗലിനോളം വലിയ സമ്പദ് വ്യവസ്ഥയും വ്യാവസായികമേഖലയുമായ കാറ്റലോണിയയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഹതിപരിശോധനയ്ക്കാണ് ഇന്ന് വേദിയൊരുങ്ങുന്നത്. സ്പെയിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആദ്യത്തെ ഹിതപരിശോധനാഫലം കാറ്റലോണിയക്ക് അനുമതി നല്‍കിയെങ്കിലും അന്ന് നടന്ന ഹിതപരിശോധനാഫലം സ്പെയിന്‍ അംഗീകരിച്ചിരുന്നില്ല. അഭിപ്രായ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നായിരുന്നു സ്പെയിനിന്‍റെ നിലപാട്. 

വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഹിതപരിശോധനയ്ക്ക് കാറ്റലോണിയ ഒരുങ്ങുമ്പോഴും നിലപാടില്‍ മാറ്റം വരുത്താന്‍ സ്പെയിന്‍ തയ്യാറായിട്ടില്ല. ഇന്ന് നടക്കാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പ് ഭരണാഘടനാവിരുദ്ധമാണെന്നാണ് സ്പെയിന്‍റെ നിലപാട്. ഇതേതുടര്‍ന്ന് വോട്ടെടുപ്പ് തടയാന്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സ്പെയിന്‍, കാറ്റലോമിയയിലെ വാര്‍ത്താ വിതരണ വിഭാഗത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. 

പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള നൂറിലേറെ വരുന്ന സ്കൂളുകള്‍ ഒഴിയണമെന്ന് കാറ്റലോണിയന്‍ അനുകൂലികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സേനയെ പിന്തുണയ്ക്കാന്‍ കാറ്റലോണിയന്‍ പൊലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തവണത്തെ വോട്ടെടുപ്പ് അനുകൂലമായാൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കും എന്ന നിലപാടിലാണ് കാറ്റലോണിയ.