പ്രളയകാലത്തെ രക്ഷാപ്രവർത്തനം; കേരളത്തിന് വ്യോമസേനയുടെ 102 കോടിയുടെ ബില്‍
രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ സൈന്യവും നാവികസേനയും തയ്യാറാക്കിവരികയാണെന്നും ഈ കണക്കുകൾ താമസിക്കാതെ പുറത്തു വിടുമെന്നും ഭാംറെ അറിയിച്ചു
ദില്ലി: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു.
ദുരിതാശ്വസപ്രവർത്തനങ്ങൾക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നുവെന്ന് സുഭാഷ് ഭാംറെ പറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്ത് 3787 പേരെ രക്ഷപ്പെടുത്തി.1,350 ടണ്‍ ലോഡ് വ്യോമസേന വിമാനങ്ങളിലും ഹെലികോപ്റ്ററുകളില്‍ 584 പേരെയും 247 ടണ്‍ ലോഡും കയറ്റിയതായി സുഭാഷ് ഭാംറെ സഭയിൽ വ്യക്തമാക്കി.
വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന് ഏകദേശം 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ സൈന്യവും നാവികസേനയും തയ്യാറാക്കിവരികയാണെന്നും ഈ കണക്കുകൾ താമസിക്കാതെ പുറത്തു വിടുമെന്നും ഭാംറെ അറിയിച്ചു.