ഇടുക്കി: മൂന്നാറിലെ കയ്യേറ്റങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി സി.ആര്‍. ചൗധരി പറഞ്ഞു. കയ്യേറ്റം ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നടത്തിയാലും അത് നിയമ വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.

മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷംമാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു. അദ്ദേഹ മൂന്നാറിനടുത്ത് ചിത്തിരപുരത്തു നിന്നുമാണ് കേന്ദ്ര മന്ത്രി സി.ആര്‍ ചൗധരിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെും കെഎസ്ഇബിയുടെയും ഭൂമിയിലെ കയ്യേറ്റവും വന്‍കിട കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും അദ്ദേഹം കണ്ടു.

തുടര്‍ന്ന് പള്ളിവാസലില്‍ മണ്ണിടിച്ചില്‍ സാധ്യത ഏറെയുള്ള പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്ന ബഹുനില കെട്ടിങ്ങളും അവിടുത്തെ സ്ഥലങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവിടെയാണ് കഴിഞ്ഞ ദിവസം കൂറ്റന്‍ പാറക്കഷ്ണം അടര്‍ന്നു വീണത്. മൂന്നാര്‍ ടൗണിനടുത്ത് ഇക്കാ നഗറില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഭൂമി കയ്യേറിയെന്ന് പരാതിയുള്ള സ്ഥലങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സംരക്ഷണ മാര്‍ച്ചും നടത്തുന്നുണ്ട്.