മാന്നാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആരെ തുണക്കുമെന്നത് പ്രവചനാതീതം ഭരണം യുഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ബിജെപിയും പിന്നാലെയുണ്ട്

ആലപ്പുഴ: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫ് ഭരിക്കുന്ന മാനമ്നാര്‍ പഞ്ചായത്ത് ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് ഏറെ പ്രധാനമാണ്. പഞ്ചായത്ത് ഭരണം യുഡിഎഫിനാണെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്നാര്‍ പഞ്ചായത്ത് എല്‍ഡിഎഫിന് ഒപ്പമായിരുന്നു. ബിജെപിയും ഒട്ടും പിന്നിലല്ല.

കുടിവെള്ള പ്രശ്നമടക്കം ചര്‍ച്ചയാവുന്ന മാന്നാര്‍ പഞ്ചായത്ത് ഇത്തവണ ആരുടെ കൂടെ നില്‍ക്കുമെന്ന കാര്യവും പ്രവചനാതീതം. പഞ്ചായത്തില്‍ ആകെ അംഗങ്ങള്‍ 18. അതില്‍ യു‍ഡ‍ിഎഫ് 9, എല്‍ഡിഎഫ് 6, എന്‍ഡിഎ 3. പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്.

പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചു. 6536 വോട്ട് ആണ് അവര്‍ നേടിയത്. യുഡിഎഫ് രണ്ടാം സ്ഥാനത്ത് 6096 വോട്ട്. തൊട്ടുപിന്നാലായി 5431 വോട്ടോടെ എന്‍ഡിഎയും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടിന്‍റെ കുറവ് പരിഹരിച്ച് നേട്ടമുണ്ടാക്കാനാകുമെന്നാണ് യുഡ‍ിഎഫിന്‍റെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനെക്കാളും അനുകൂല സാഹചര്യമാണ് മാന്നാര്‍ പഞ്ചായത്തിലെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷ എല്‍ഡിഎഫ് പങ്കുവെക്കുന്നു.

കുടിവെള്ള പ്രശ്നവും ഇരുമുന്നണികളും പരിഹരിക്കാത്ത വിഷയങ്ങളുമായാണ് എന്‍ഡിഎ വോട്ടര്‍മാരെ സമീപിക്കുന്നത്. മാന്നാറില്‍ ഇരുമുന്നികളെയും ബഹുദൂരം പിന്നിലാക്കുന്ന പ്രവര്‍ത്തനമാണ് എന്‍ഡിഎ പഞ്ചായത്തില്‍ കാഴ്ചവെക്കുന്നുണ്ടെന്നാണ് എന്‍ഡിഎയുടെ പൊതുവിലയിരുത്തല്‍. കുടിവെളള പ്രശ്നമടക്കമുള്ള വിഷയങ്ങളും മറ്റ് വികസന പ്രശ്നങ്ങളും പ്രധാന ചര്‍ച്ചയാകുന്ന പഞ്ചായത്തിലെ പോരാട്ടം കടുക്കുമെന്നുറപ്പ്.