സഗൗരവം; സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ്ന് ഭൂരിപക്ഷത്തില്‍ വിജയിച്ച സജി ചെറിയാന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷമായിരുന്നു സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ. സഗൗരവമായിരുന്നു സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ. മേശപ്പുറത്തടിച്ചാണ് ഭരണപക്ഷ എംഎല്‍എമാര്‍ സജി ചെറിയാനെ സ്വീകരിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി ഗംഭീര ജയമാണ് സ്വന്തമാക്കിയത്. 20950 വോട്ടുകളുടെ വ്യത്യാസത്തിലാണ് സജി ചെറിയാന്‍ യുഡിഎഫിലെ ഡി വിജയകുമാറിനെ പരാജയപ്പെടുത്തിയത്. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡിനൊപ്പം ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പ് ഗ്രാഫില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയെന്ന ഖ്യാതിയും ഇടത് സ്ഥാനാര്‍ഥി സ്വന്തമാക്കിയിരുന്നു.

1987 ല്‍ മാമന്‍ ഐപ് നേടിയ 15703 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സജിചെറിയാന്റെ പടയോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ഥി ഇതുവരെ നേടിയിട്ടില്ലാത്ത അത്ര ഉയര്‍ന്ന വോട്ടാണ് സജി ചെറിയാന്‍ സ്വന്തമാക്കിയത്. 

2011 നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥാണ് ഇതുവരെ ചെങ്ങന്നൂരില്‍ ഏറ്റവും അധികം വോട്ട് നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. അന്ന് 65,156 വോട്ടുകള്‍ നേടാന്‍ വിഷ്ണുനാഥിന് സാധിച്ചിരുന്നു.