എകെ ആന്‍റണിക്ക് വിഭ്രാന്തിയാണെന്ന് പിണറായി വിജയന്‍. മറ്റൊരു മുഖ്യമന്ത്രിക്കും നല്‍കാത്ത സ്വീകരണമാണ് പിണറായിക്ക് നരേന്ദ്രമോദി നല്‍കിയതെന്ന് എകെ ആന്‍റണി

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ആഴ്ചകളായി മണ്ഡലത്തിൽ ഉണ്ടായിരുന്ന മുതിർന്ന നേതാക്കൾ അടക്കമുള്ളവർ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും. നാളത്തെ കൊട്ടിക്കലാശം കൊഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശിക നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ഇന്ന് വൈകിട്ടോടെ സമാപിക്കും. കുടുബയോഗങ്ങൾ വഴിയും വീടുകയറിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പിണറായി വിജയനും എകെ ആന്‍റണിയും കൊമ്പു കോര്‍ത്തു. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചായിരുന്നു എകെ ആന്‍റണിയുടെ പ്രസംഗം. മോദി, ഭരണത്തിൽ തുടരാനാണ് പിണറായി വിജയന്‍ ആഗ്രഹിക്കുന്നതെന്ന് എകെ ആന്‍റണി പറഞ്ഞു. മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത സ്വീകരണമാണ് പിണറായി വിജയന് നരേന്ദ്രമോദി നല്‍കിയതെന്നും എകെ ആന്‍റണി പരിഹസിച്ചു.

ബിജെപിയോടുള്ള സമീപനത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. എകെ ആന്‍റണിക്ക് വിഭ്രാന്തിയാണെന്ന് പറഞ്ഞ പിണറായി വിജയനെ ആന്‍റണി അതേ ഭാഷയില്‍ തിരിച്ചടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദി നല്‍കിയ സ്വീകരണത്തെ ആന്‍റണി പരിഹസിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ഒരു വര്‍ഷമായി പ്രധാനമന്ത്രിയുടെ അപ്പോയ്മെന്‍റ് കാത്തിരിക്കുകയാണ്. പക്ഷേ ഇതുവരെ നല്‍കിയില്ല. എന്നാല്‍ മറ്റൊരു മുഖ്യമന്ത്രിക്കും നല്‍കാത്ത സ്വീകരണമാണ് പിണറായിക്ക് നരേന്ദ്രമോദി നല്‍കിയതെന്ന് എകെ ആന്‍റണി പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപഎമ്മിന്‍റേതെന്നും ആന്‍റണി പറഞ്ഞു.

ചെങ്ങന്നൂര്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മല്‍സരമെങ്കിലും സിപിഎം അത് പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വര്‍ഗ്ഗീയവാദിയെന്നാണ് സിപിഎം വിളിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറയണമെന്നും ആന്‍റണി പറ‍ഞ്ഞു.