തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യ നയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നു പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ നയം സംബന്ധിച്ചു തനിക്കു ഭിന്നാഭിപ്രായമില്ലെന്നും, അഭിമുഖം ദുര്‍വ്യാഖ്യാനം ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.

മദ്യ നയത്തില്‍ താന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ അഭിമുഖം ദുര്‍വ്യാഖ്യാനം ചെയ്തതു നിര്‍ഭാഗ്യകരമാണ്. മദ്യ നയം യുഡിഎഫ് സര്‍ക്കാറിന്റെ ഏറ്റവും ധീരമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തെ മദ്യാലയമാക്കാനാണു പിണറായി സര്‍ക്കാറിന്റെ ശ്രമം. ബാര്‍ ലോബിയുടെ അച്ചാരം വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസി‍ഡന്റ് വി.എം. സുധീരനടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണു വിശദീകരണം.