കൊലക്കേസില്‍ പ്രതിയെ കുടുക്കിയത് മക്കളുടെ മൊഴി തെളിവുകളുടെ അഭാവത്തില്‍ പ്രതി രക്ഷപെടുന്ന ഘട്ടത്തിലാണ് നിര്‍ണായക മൊഴി

ദില്ലി: ഭാര്യയുടെ മരണത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിടാനൊരുങ്ങിയ യുവാവിനെ കുരുക്കിയത് മക്കളുടെ മൊഴി. ദില്ലി സ്വദേശിയായ പ്രവീണ്‍ റാണയാണ് ഭാര്യയുടെ മരണത്തില്‍ കോടതിയുടെ മുന്നില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഭാര്യയുടെ മരണത്തില്‍ പ്രവീണ്‍ റാണയെ അറസ്റ്റ് ചെയ്തത്. കറിക്കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയെന്ന് പ്രവീണ്‍ തന്നെയാണ് ഭാര്യ വീട്ടുകാരെ അറിയിച്ചത്.

എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രവീണ്‍ വാദിച്ചത്. കേസില്‍ പ്രവീണിനെതിരായി തെളിവുകളും കുറവായിരുന്നു. ഭാര്യയുടെ സ്വത്ത് തനിക്ക് നല്‍കാതിരിക്കാന്‍ ഭാര്യാവീട്ടുകാര്‍ തന്നെ കുടുക്കിയതാണെന്ന് പ്രവീണ്‍ കോടതിയില്‍ വിശദമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോടതി ഇവരുടെ കുട്ടികളോട് മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തിരക്കിയത്. 

അമ്മയ്ക്ക് നേരെ പിതാവ് ചെയ്തിട്ടുള്ള ക്രൂരതയുടെ നേര്‍ചിത്രമായിരുന്നു കോടതിയില്‍ കുട്ടികള്‍ വിവരിച്ചത്. വേറെ ആരും അത് ചെയ്യില്ലെന്നും കുട്ടികളഅ‍ വിശദമാക്കി. ഇതോടെ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് കോടതി കണ്ടെത്തുകയായിരുന്നു.കുട്ടികളുടെ പ്രതികരണം ലഭിച്ചതോടെയാണ് കോടതി പ്രവീണ്‍ റാണയ്ക്ക് ജീവപരന്ത്യം തടവും വന്‍തുക പിഴയും വിധിച്ചത്. കുട്ടികളുടെ സംരക്ഷണവും ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.