ദോക്ലാം: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തിയില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കുകയാണ്. വീണ്ടും റോഡ് നിര്‍മ്മാണം തുടങ്ങയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ ക്ഷമ ചൈന പരീക്ഷിക്കുകയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. 

ദോക്ലാമില്‍ നേരത്തെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ട് മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥക്ക് ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് പരിഹാരമായത്. തുടര്‍ന്ന് ഇന്ത്യയും ചൈനയും ഇവിടെ നിന്ന് പിന്മാറുകയായിരുന്നു. നേരത്തെ ആരംഭിച്ച റോഡ് നിര്‍മ്മാണനവും ചൈന അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ചൈന പ്രകോപനം തുടങ്ങിയത്. നേരത്തെ പിന്മാറിയ സ്ഥലത്ത് നിന്ന് 150 മീറ്ററോളം ചൈനീസ് ചൈന്യം മുന്നോട്ട് കയറി നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍. ഇവിടേക്ക് കൂടുതല്‍ സൈനികരെ എത്തിച്ച് സാന്നിദ്ധ്യം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. 10 കിലോമീറ്റര്‍ അകലെ മറ്റൊരു സ്ഥലത്ത് റോഡ് നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്.

പുതിയ സംഭവങ്ങളെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ചൈനയുടെ പ്രകോപനത്തോട് ശക്തമായ രീതിയിലാണ് കരസേനാ മേധാവി ബിപിന്‍ റാവത്ത് പ്രതികരിച്ചത്. ചൈന, ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചൈന പിന്മാറുമെന്നാണ് പ്രതീക്ഷയെന്നാണ് വ്യോമസേനാ മേധാവിയും പ്രതികരിച്ചു. വിഷയത്തില്‍ കരുതലോടെയാണ് ഇന്ത്യ പ്രതികരിക്കുന്നത്.