ബെയ്ജിങ്: ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരിക്കേറ്റു. പാരീസില്‍ നിന്ന് ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്‍റെ എം.യു 774 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷഇന്‍ഹുവ സംഭവം റിപ്പോര്‍ട്ട് ചെയ്‍ത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച അർദ്ധരാത്രി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍ പെട്ട് ഇളകി. മൂന്ന് തവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം വിമാനം നന്നായി കുലുങ്ങിയതായും യാത്രക്കാർ പറയുന്നു.

ഈ മാസം ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് രക്ഷപെടുന്നത്. നേരത്തെ ജൂണ്‍ 11ന് സിഡ്നിയില്‍ നിന്ന് ഷാങ്ഹായിലേക്ക് പോയ എം.യു 736 വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. എന്നാല്‍ പരിക്കുകള്‍ സംബന്ധിച്ച് സ്ഥീരീകരണം നല്‍കാന്‍ എയര്‍ലൈന്‍സ് തയാറായിട്ടില്ല.