ദില്ലി: ഫേസ്ബുക്ക് അമിതമായി ഉപയോഗിച്ചതിന് സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി തന്റെ മുറിയിലെ സീലിംഗ് ഫാനിൽ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
അടുത്തിടെ പുതിയ മൊബൈൽ ഫോൺ ലഭിച്ച പെൺകുട്ടി മുഴുവൻ സമയം ഫേസ്ബുക്കിലായിരുന്നു. പഠനത്തിനും ആഹാരം കഴിക്കുന്നതിനു പെൺകുട്ടിക്ക് താൽപര്യം ഇല്ലാതായി. സ്കൂളിൽ പോകാനും താൽപര്യം ഇല്ലാതായതോടെയാണ് സഹോദരൻ വഴക്കുപറഞ്ഞതെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാർ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കുന്നതിന് പോയപ്പോഴാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വാട്സ്ആപ്പ് പ്രൊഫൈൽ 'താൻ മരിച്ചു' എന്ന് പെൺകുട്ടി മാറ്റുകയും ചെയ്തിരുന്നു. കൂടാതെ ജീവിതം മടുത്തുവെന്നും പെണ്‍കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.
