ആചാരം പറഞ്ഞ് അടച്ച ക്ഷേത്രങ്ങള്‍ തുറന്നതിന്റെ ചരിത്രം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
യുവതികൾ പ്രവേശിച്ചാൽ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ നിലപാടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ എടുത്തത്.
തിരുവനന്തപുരം: യുവതികൾ പ്രവേശിച്ചാൽ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ നിലപാടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ എടുത്തത്. പുരോഗമനപരമായ സാമൂഹ്യമാറ്റങ്ങൾ ഉണ്ടായപ്പോഴൊക്കെ ക്ഷേത്രം അടച്ചിടുന്ന നടപടി പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട്. ദളിതർ കയറുത് തടയാൻ അമ്പലം പൂട്ടിയ ഗുരൂവായുരിലും ലോകാനാർകാവിലും പിന്നീട് അത് തുറക്കേണ്ടിവന്നത് മറക്കരുതെന്ന് മുഖ്യന്ത്രി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ അവർണ്ണർക്ക് പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് സത്യഗ്രഹ സമരം ശക്തിപ്പെട്ടപ്പോൾ തന്നെ ക്ഷേത്രം അടച്ചിട്ട സംഭവമുണ്ടായി. ആചാരലംഘനം തന്നെയായിരുന്നു അന്നും കാരണം പറഞ്ഞത്. എന്നാൽ പൊതുജനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രം തുറക്കുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. 1932 ജനുവരി ഒന്നു മുതല്‍ ജനുവരി 28വരെ ഗുരവായൂര്‍ ക്ഷേത്രം അടഞ്ഞു കിടന്നിരുന്നു. ജനുവരി 28ന് ക്ഷേത്രം തുറക്കേണ്ട സ്ഥിതിയുണ്ടായി. അപ്പോഴും അവര്‍ണർ എന്ന് വിളിക്കപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോകനാര്‍ക്കാവ് ക്ഷേത്രം കീഴ്ജാതിക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതിന് കടത്തനാട് രാജാവ് ഉത്തരവിട്ട ചരിത്രവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്നത്തെ പുരോഹിതൻ കർമ്മങ്ങൾ അവസാനിച്ച് ക്ഷേത്രം പൂട്ടി പോയി. അന്ന് വേറൊരാളെ കൊണ്ടുവന്ന് കര്‍മങ്ങൾ ചെയ്ത് മുന്നോട്ടുപോകുന്ന സ്ഥിതിയാണുണ്ടായത്. രാഷ്ട്രീയ മുതലെടുപ്പിന് .മുതലെടുപ്പിന് വിശ്വാസത്തെ ഉപയോഗിക്കാന്‍ സാധിക്കില്ല. ക്ഷേത്രത്തിലെ കർമ്മങ്ങളുടെ കാര്യത്തിൽ മാത്രമാണ് തന്ത്രിക്ക് അധികാരം. അത് അമ്പലം പൂട്ടാനുള്ള അധികാരമല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.