ന്യൂഡല്‍ഹി: ആധാറുമായി ലിങ്ക് ചെയ്ത അംഗീകൃത സര്‍ക്കാര്‍ ഗോ സരംക്ഷകരെ നിയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗോരക്ഷയുടെ പേരില്‍ സര്‍ക്കാരിനെ നാണം കെടുത്തുന്നവരില്‍ നിന്നും രക്ഷനേടാനാണ് നടപടിയെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃഗസംരക്ഷണത്തിന് വേണ്ടി രൂപവത്കരിച്ച എസ്.പി.സി.എ യുമായി സഹകരിച്ചാണ് ഗോ സേവാ ആയോഗ് പ്രവര്‍ത്തിക്കുക. ഈ സര്‍ട്ടിഫൈഡ് ഗോസംരക്ഷകരെ ആധാറുമായി ബന്ധിപ്പിക്കും. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുകയാവും ഇവരുടെ ചുമതല. ഈ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടിയെടുക്കും.

ഗോരക്ഷകരെ നിയമിക്കുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നടത്താനാണ് ഹരിയാണ ഗോ സേവ ആയോഗിന്റെ തീരുമാനം. ഒമ്പത് ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാന്‍ സന്നദ്ദരായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് പദ്ധതി.

ഗോരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ 90 ശതമാനവും രാത്രി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പകല്‍ പശുസംരക്ഷണത്തിന് ഇറങ്ങുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ വാക്കുകളുടെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരുകളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.