പ്രണബ് മുഖര്‍ജി ആര്‍എസ്എസ് വേദിയില്‍

ദില്ലി: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും സഖ്യ സാധ്യതകള്‍ ചര്‍ച്ചയാകുകയും ചെയ്യുന്നതിനിടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പ്രണബ് മുഖര്‍ജി. കോണ്‍ഗ്രസിന്‍റെ കേന്ദ്രമന്ത്രിയായിരുന്ന, പിന്നീട് രാഷ്ട്രപതിയായി തെരഞ്ഞെടുക്കുകയും ചെയ്ത പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറയുമ്പോഴും മുഖര്‍ജിയെ പരസ്യമായി എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. 

മുഖര്‍ജി ജൂണ്‍ ഏഴിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി നാഗ്പൂരില്‍ സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ മുഖ്യാതിഥിയാകുന്നത് കോണ്‍ഗ്രസിനെ കുറിച്ച് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കുമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. കോണ്‍ഗ്രസ് ഇപ്പോഴും മാറ്റി നിര്‍ത്തിയിരിക്കുന്ന, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മോദിയ്ക്കെതിരായ ആരോപണങ്ങളില്‍ കടന്നാക്രമിക്കുന്ന ആര്‍എസ്എസ് എന്ന സംഘടനയ്ക്ക് അനുകൂലമായാണ് മുഖര്‍ജിയുടെ നടപടി സ്വീകരിക്കപ്പെടുകയെന്നും ഇവര്‍ പറയുന്നു. 

മുതിര്‍ന്ന നേതാവ് ജാഫര്‍ ഷെരീഫ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി മുഖര്‍ജിയ്ക്ക് കത്തയച്ചു. എന്താണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്‍റെ കാരണമെന്ന് വ്യക്തമാകുന്നില്ലെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു. അതേസമയം കേണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഭരദ്വാജ് മുഖര്‍ജിയെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം, മുഖര്‍ജി രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. അതുകൊണ്ടുതന്നെ അദ്ദേഹം എവിടെ പ്രസംഗിച്ചാലും അത് അദ്ദേഹത്തിന്‍റെ വിശ്വാസങ്ങളുമായി ബന്ധപ്പെടുന്നതല്ല. കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എന്ത് പറഞ്ഞു എന്നത് വച്ച് മുഖര്‍ജിയെ വിലയിരുത്തണമെന്ന് അഭിഷേക് സിഗ്‍വി പറഞ്ഞു. 

ആര്‍എസ്എസിന്‍റെ പ്രവര്‍ത്തികളെ രാജ്യവിരുദ്ധമെന്ന് പരസ്യമായി വിമര്‍ശിച്ചിട്ടുള്ള പ്രണബ് മുഖര്‍ജിയെ ആവര്‍ ക്ഷണിച്ചുവെങ്കില്‍ അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍ ശരിയാണെന്ന് ആര്‍എസ്എസ് സമ്മതിക്കുകയല്ലേ എന്ന് മുന്‍ കോണ്‍ഗ്രസ് എംപി സന്ദീപ് ദീക്ഷിത് ചോദിച്ചു. അതേസമയം സംഘപരിവാര്‍ പശ്ചാത്തലമില്ലാത്ത പ്രമുഖ വ്യക്തിത്വങ്ങള്‍ ആദ്യമായല്ല തങ്ങളുടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നാണ് വിഷയത്തില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനെെസറിന്‍റെ നിലപാട്. 1934ല്‍ മഹാത്മ ഗാന്ധിയും സംഘ ശിബിരത്തില്‍ പങ്കെടുത്തെന്നും ആര്‍എസ്എസ് മേധാവിയുമായി ഇന്ത്യയുടെ ഭാവിയെപ്പറ്റി ചര്‍ച്ച നടത്തിയെന്നും ഓര്‍ഗനെെസറില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.