അഹമ്മദാബാദ്: ഗുജറാത്തില്‍ അമിത് ഷായുടെ ആത്മവിശ്വാസത്തിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ബാക്കിയുള്ളുവെന്ന് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം സംവരണം നടപ്പിലാപ്പിക്കും. ഭാവിയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങുമെന്നും പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപിയെ നേരിടാന്‍ താന്‍ ഒറ്റയ്ക്കുതന്നെ ധാരാളമാണ്. താനുയര്‍ത്തുന്ന പട്ടേല്‍ സംവരണമെന്ന ആവശ്യം ശരിയായതുകൊണ്ടാണ് ആളുകള്‍ പിന്തുണയ്ക്കുന്നത്. ഗ്രാമങ്ങളില്‍ പട്ടേല്‍ വിഭാഗത്തിന്‍റെ അവസ്ഥ മോശമാണ്. പെരുംകള്ളനെ തോല്‍പിക്കാനായി കള്ളനെ പിന്തുണക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

പട്ടേല്‍ സമുദായത്തിന് പിന്നാക്കസംവരണം ആവശ്യപ്പെട്ട് രണ്ട് കൊല്ലം മുന്‍പ് ലക്ഷങ്ങളെ അണിനിരത്തി സമരം നയിച്ച ഹാര്‍ദിക് ബിജെപിക്ക് തലവേദനയാണ്. പതിറ്റാണ്ടുകളായി ബിജെപിയുടെ വോട്ടുബാങ്കായ 14 ശതമാനം വരുന്ന പാട്ടീദാര്‍മാരെ ബിജെപിക്ക് എതിരാക്കിയത് ഹാര്‍ദികിന്‍റെ ഉശിരന്‍ പ്രസംഗങ്ങളാണ്. അശ്ലീല വീഡിയേ വിവാദം കത്തിച്ച് തളര്‍ത്താനുള്ള ബിജെപി ശ്രമത്തിനിടെ കൂടുതല്‍ കരുത്തുകാട്ടുന്നു ഹാര്‍ദിക്.