കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത എലിയുടെ അവശിഷ്ടം. രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്തിൽ നൽകുന്ന സൗജന്യ ഉച്ചഭക്ഷണത്തിലാണ് അവശിഷ്ടം കണ്ടത്. സ്വകാര്യ കരാറുകാരനാണ് മെഡിക്കൽ കോളേജിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചഭഷണത്തിൽ ചോറിനൊപ്പം നൽകിയ സാമ്പാറിലാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടത്തിയത്. ഇതോടെ രോഗികളും കൂട്ടിരിപ്പുക്കാരും ബഹളം വെച്ചു. പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു. അടുക്കളയിൽ നടത്തിയ പരിശോധനയിൽ മദ്യകുപ്പികളടക്കം കണ്ടെടുത്തു. ഭക്ഷണത്തിന് ഗുണനിലവാരമ്മില്ലെന്ന് മുന്‍പ് പലതവണ പരാതിപ്പെട്ടിട്ടും ഫലവുമുണ്ടായില്ലെന്ന് രോഗികൾ പറയുന്നു.

സാമൂഹിക സുരക്ഷാമിഷനാണ് ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്. തിരൂർ സ്വദേശി സന്തോഷാണ് ഇ-ടെൻഡർ വഴി ഭക്ഷണവിതരണ കരാർ എടുത്തിരിക്കുന്നത്. മുന്‍പും ഭക്ഷണത്തിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ടെൻഡറിൽ നിന്നും ഇയാളെ ഒഴിവാക്കിയിരുന്നെങ്കിലും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുനെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറ‍ഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ഭക്ഷണവിതരണ കേന്ദ്രം താൽകാലികമായി അടച്ചിട്ടു.